settings icon
share icon
ചോദ്യം

വിവാഹമോചനത്തെപ്പറ്റിയും പുനര്‍വിവാഹത്തെപ്പറ്റിയും വേദപുസ്തകം എന്ത്‌ പഠിപ്പിക്കുന്നു?

ഉത്തരം


ഈ വിഷയത്തെപ്പറ്റി ആര്‌ എന്ത്‌ അഭിപ്രായം സ്വീകരിച്ചാലും വേദപുസ്തകം വിവാഹമോചനത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്‌ വളരെ വ്യക്തമാണ്‌. "ഞാന്‍ ഉപേക്ഷണം വെറുക്കുന്നു എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചയ്യുന്നു" (മലാഖി.2:16). വേദപുസ്തകം അനുസരിച്ച്‌ വിവാഹം ഒരു ആജീവനാന്തബന്ധം ഉടമ്പടിയാണ്. "അതുകൊണ്ട്‌ അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേര്‍പിരിക്കരുത്‌“ (മത്തായി 19:6). വിവാഹം പാപികളായ രണ്ടു മനുഷ്യർ തമ്മിലുള്ളതായതിനാൽ വിവാഹമോചനം സംഭവിക്കും എന്ന് ദൈവം അറിഞ്ഞിരുന്നു. അതുകൊണ്ടായിരുന്നു വിവാഹ മോചിതരായവരുടെ, പ്രത്യേകിച്ച്‌ സ്ത്രീകളുടെ, സംരക്ഷണത്തിനായി ചില നിബന്ധനകള്‍ പഴയനിയമത്തിൽ ചേര്‍ത്തിരിക്കുന്നത്‌ (ആവർത്തനം 24:1-4). ഈ വിഷയത്തെപ്പറ്റി സംസാരിച്ചപ്പോള്‍ യേശു കര്‍ത്താവ്‌ ഇത്‌ ദൈവത്തിന്റെ ഇഷ്ടമായതുകൊണ്ടല്ല മനുഷ്യന്റെ ഹൃദയ കാഠിന്യം കൊണ്ടത്രേ അവന്‍ അനുവദിച്ചതെന്ന് പറഞ്ഞു (മത്തായി.19:8).

വിവാഹമോചനവും പുനര്‍വിവാഹവും അനുവദനീയമോ എന്ന വിഷയത്തെപ്പറ്റി വിവാദം ആരംഭിക്കുന്നത്‌ മത്തായി.5:32; 19:9 എന്ന വാക്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌. "പരസംഗത്താലൊഴികെ" എന്ന വാക്കുകള്‍ മാത്രമാണ്‌ വിവാഹമോചനത്തിന്‌ മതിയായ കാരണമായി ഈ വാക്യങ്ങള്‍ വിവരിക്കുന്നത്‌. അക്കാലത്ത്‌ വിവാഹനിശ്ചയം കഴിഞ്ഞവരും വിവാഹിതരായി എണ്ണപ്പെട്ടിരുന്നു. അങ്ങനെ വിവാഹനിശ്ചയം കഴിഞ്ഞ ഒരാള്‍ അവര്‍ ചേര്‍ന്നു വരുന്നതിനുമുമ്പ്‌ പരസംഗം ചെയ്താല്‍ അത്‌ വിവാഹമോചനത്തിനുള്ള മതിയായ കാരണമായിരുന്നു.

പരസംഗം എന്ന് തര്‍ജ്ജിമ ചെയ്തിരിക്കുന്ന ആ വാക്ക്‌ ഏതുതരത്തിലുള്ള ലൈംഗീക അസാന്‍മര്‍ഗ്ഗീകതയെയും കുറിക്കുന്നതാണ്‌. ആ വാക്ക്‌ ഏത്‌ ദുര്‍നടപ്പിനേയും, വേശ്യാവൃത്തിയേയും, വ്യഭിചാരത്തേയും കുറിക്കുന്നതാണ്‌. ഒരാളുടെ ലൈംഗീക അസാന്‍മാര്‍ഗ്ഗീകതയുടെ അടിസ്ഥാനത്തിൽ വിവാഹമോചനം അനുവദനീയമാണെന്നാണ്‌ കര്‍ത്താവു പറഞ്ഞതെന്ന് മനസ്സിലാക്കാം. വിവാഹബന്ധത്തില്‍ ലൈംഗീകതക്ക്‌ വലിയ പ്രാധാന്യമുണ്ടല്ലോ. അവർ രണ്ടല്ല ഒരു ദേഹമായിത്തീരും എന്നാണല്ലോ വായിക്കുന്നത്‌ ( ഉല്‍പത്തി.2:24; മത്തായി.10:5; എഫേസ്യർ.5:31). അതുകൊണ്ട്‌ വിവാഹബന്ധത്തിനു വെളിയിൽ ലൈംഗീക ബന്ധത്തിൽ ഏര്‍പ്പെട്ടാൽ വിവാഹമോചനത്തിന്‌ മതിയായ കാരണമാണത്‌ എന്നാണ്‌ കര്‍ത്താവു പറഞ്ഞത്‌. മത്തായി.19:9 ൽ വേറൊരാളെ വിവാഹം കഴിച്ചാൽ എന്ന പ്രയോഗം ഉപയോഗിച്ചിരിക്കുന്നു. അങ്ങനെയെങ്കില്‍ വിവാഹമോചനം മാത്രമല്ല പുനര്‍വിവാഹത്തേയും ഈ ഭാഗം കുറിക്കുന്നു എന്നു കരുതേണ്ടതാണ്‌. ഭാര്യയെ ഉപേക്ഷിച്ചിട്ട്‌ മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ ദൈവസന്നിധിയിൽ വ്യഭിചാരകുറ്റത്തില്‍ ഏര്‍പ്പെട്ടിരിക്കയാണല്ലോ. അത്‌ പുനര്‍വിവാഹമായി കാണുവാന്‍ പാടില്ലാത്തതാണ്‌. അങ്ങനെ ഉപേക്ഷിക്കപ്പെട്ട ആള്‍ ഒരു പുനര്‍വിവാഹത്തിൽ ഏര്‍പ്പെടാമോ എന്നത്‌ ഈ ഭാഗത്തു നിന്ന് വ്യക്തമല്ല.

1കൊരിന്ത്യർ.7:15 പുനര്‍വിവാഹത്തിന്‌ അനുവാദം കൊടുക്കുന്ന വാക്യഭാഗമായി ചിലര്‍ കാണാറുണ്ട്‌. എന്നാല്‍ ഈ വേദഭാഗത്ത്‌ പുനര്‍വിവാഹത്തെപ്പറ്റി ഒരു സൂചനപോലും ഇല്ല. അവിശ്വാസി വേർപിരിയുന്നു എങ്കിൽ പിരിയട്ടെ എന്നു മാത്രമേ ഈ വാക്യം പറയുന്നുള്ളു. മറ്റുചിലര്‍ അസഭ്യമായ പെരുമാറ്റം വിവാഹമോചനത്തിനു മതിയായ കാരണമായി പറയാറുണ്ട്‌. എന്നാല്‍ വേദപുസ്തകത്തില്‍ അതിന്‌ അടിസ്ഥാനമില്ല.

വിവാഹജീവിതത്തില്‍ അവിശ്വസ്തത എന്തു തന്നെ ആയിരുന്നാലും അത്‌ വിവാഹമോചനത്തിനുള്ള അനുവാദം മാത്രമല്ലാതെ, ഒരു നിര്‍ബന്ധമല്ല. ഒരു പക്ഷെ വിവാഹജീവിതത്തില്‍ വ്യഭിചാരം തന്നെ സംഭവിച്ചാൽ പോലും ദൈവകൃപയാല്‍ അന്യോന്യം ക്ഷമിച്ച്‌ വീണ്ടും കുടുംബത്തെ പണിയുവാൻ കഴിയും എന്നതില്‍ സംശയമില്ല. ദൈവം നമ്മുടെ എത്ര വലിയ പാപങ്ങളാണ്‌ ക്ഷമിച്ചു തന്നിരിക്കുന്നത്‌. ദൈവത്തിന്റെ മാതൃക പിന്‍പറ്റി വ്യഭിചാരം പോലും ക്ഷമിക്കേണ്ടതാണ്‌ (എഫെസ്യർ 4:32). എന്നാല്‍ വിവാഹബന്ധത്തിലുള്ള ഒരു വ്യക്തി മാനസാന്തരമില്ലാതെ വ്യഭിചാരവഴികളില്‍ തന്നെ തുടർന്നാൽ മത്തായി 19:9 ഉപയോഗിക്കാവുന്നതാണ്. പക്ഷെ ഉടനടി പുനര്‍വിവാഹത്തെപ്പറ്റി ചിന്തിക്കുവാന്‍ പാടില്ലാത്തതാണ്‌. ചിലപ്പോള്‍ ചില വ്യക്തികള്‍ ദൈവകാര്യങ്ങളില്‍ ശ്രദ്ധപതറാതെ തുടരുവാൻ ഇടയാകേണ്ടതിന്‌ ദൈവം ഇങ്ങനെ ഒരു സാഹചര്യത്തെ ഉപയോഗിച്ചു എന്നു വരാവുന്നതാണ്‌ (1കൊരിന്ത്യർ 7:32-35). പുനര്‍വിവാഹം മാത്രമാണ്‌ അടുത്ത പടി എന്ന് ഒരിക്കലും ചിന്തിക്കുവാന്‍ പാടില്ലാത്തതാണ്‌.

ചില നാടുകളില്‍ ക്രിസ്ത്യാനികൾ എന്ന് അഭിമാനിക്കുന്നവരുടെ ഇടയിലെ വിവാഹമോചനം അവിശ്വാസികളുടെ ഇടയില്‍ ഉള്ളതുപോലെ അതേ അനുപാതത്തില്‍ കാണപ്പെടുന്നു എന്നത്‌ വളരെ ഖേദകരമായ ഒരു സത്യമാണ്‌. വീണ്ടും പറയട്ടെ; വിവാഹമോചനത്തെ ദൈവം വെറുക്കുന്ന ഒരു കാര്യമാണ്‌ (മലാഖി 2:16). ക്ഷമയും അനുരജ്ഞനവും ഒരു വിശ്വാസിയുടെ മുഖമുദ്ര ആയിരിക്കേണ്ടതാണ്‌ (ലൂക്കോസ്11:4; എഫേസ്യർ.4:32). ഒരുപക്ഷെ ഒരു വിശ്വാസിയുടെ ജീവിതപങ്കാളി മാനസാന്തരമില്ലാതെ വ്യഭിചാരവൃത്തിയിൽ ഏര്‍പ്പെട്ടതിന്റെ ഫലമായി വിവാഹവോചനം നേടേണ്ടിവന്നാല്‍ക്കൂടെ ആ സാഹചര്യത്തിലും ദൈവഹിതം ആരാഞ്ഞ്‌ അതിലും നന്‍മ കണ്ടെത്തി ദൈവനാമ മഹത്വത്തിനായി ജീവിക്കുവാന്‍ ആ വിശ്വാസി ശ്രമിക്കേണ്ടതാണ്‌ (റോമർ.8:28).

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

വിവാഹമോചനത്തെപ്പറ്റിയും പുനര്‍വിവാഹത്തെപ്പറ്റിയും വേദപുസ്തകം എന്ത്‌ പഠിപ്പിക്കുന്നു?
© Copyright Got Questions Ministries