settings icon
share icon
ചോദ്യം

മരണാനന്തരം ഒരു ജീവിതം ഉണ്ടോ?

ഉത്തരം


മരണാനന്തരം ഒരു ജീവിതം ഉണ്ടോ എന്നുള്ളത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്. സത്യവേദപുസ്തകത്തിൽ ഈയ്യോബ് നമുക്ക് എല്ലാവർക്കും വേണ്ടി ഇങ്ങനെ പറയുന്നു: "സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്‍പായുസുള്ളവനും കഷ്ട സമ്പൂര്‍ണ്ണനും ആകുന്നു. അവൻ പൂപോലെ വിടര്‍ന്ന് പൊഴിഞ്ഞുപോകുന്നു; നിലനില്‍കാതെ നിഴൽ പോലെ ഓടിപ്പോകുന്നു" (ഇയ്യോബ്14:1,2). "മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?" (ഇയ്യോബ്14:14).

"ഇയ്യോബിനെപ്പോലെ നമുക്കെല്ലാവര്‍ക്കും ഈ ചോദ്യം ഒരു വെല്ലുവിളിയായി ശേഷിക്കയാണ്‌. നാം മരിക്കുമ്പോൾ യഥാര്‍ത്ഥത്തിൽ എന്താണ്‌ സംഭവിക്കുന്നത്‌? നാം വെറുതെ അങ്ങ് ഇല്ലാതെയാകുമോ? വ്യക്തിപരമായ എന്തെങ്കിലും നേട്ടത്തിനായി നാം മരിച്ച് പുനർജനിക്കുമോ? മരിച്ചവർ എല്ലാം ഒരേ സ്ഥലത്തേക്കാണോ പോകുന്നത്‌, അതോ വേറേ വേറേ സ്ഥലങ്ങളിലേക്കോ? യഥാര്‍ത്ഥത്തിൽ ഒരു സ്വര്‍ഗ്ഗവും നരകവും ഉണ്ടോ?

സത്യവേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്നത്‌ മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നു മാത്രമല്ല അത് നിത്യമായത് ആണ് അതായത്, "ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്‌ കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷന്റേയും ഹൃദയത്തിൽ തോന്നീട്ടുമില്ല" (1കൊരിന്ത്യർ 2:9) എന്നത്രേ. കര്‍ത്താവായ യേശുക്രിസ്തു മനുഷ്യനായി ഈ ലോകത്തിൽ വന്നത്‌ നിത്യജീവൻ മനുഷര്‍ക്ക്‌ ദാനമായി തരുവാനായാണ്‌. "എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകര്‍ന്നും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേൽ ആയി. അവന്റെ അടിപ്പിണരുകളാൽ നമുക്ക്‌ സൌഖ്യം വന്നുമിരിക്കുന്നു" (യേശയ്യാവ് 53:5). നാം ഓരോരുത്തരും അര്‍ഹിക്കുന്ന ശിക്ഷ അവൻ തന്റെ മേൽ വഹിച്ച്‌ തന്റെ ജീവിതം ഒരു ബലിയാക്കി മാറ്റി. താൻ മരിച്ചെങ്കിലും മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ്‌ മരണത്തിൻ മേൽ ജയഘോഷം കൊണ്ടാടി. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു നാല്‍പതു ദിവസങ്ങൾ അനേകര്‍ക്ക്‌ തന്നെത്താൻ വെളിപ്പെടുത്തി കാണിച്ച ശേഷം തന്റെ നിത്യ ഭവനത്തിലേക്ക്‌ അഥവാ സ്വര്‍ഗ്ഗത്തിലേക്ക്‌ യാത്രയായി. റോമർ 4:24 ഇങ്ങനെ പറയുന്നു: "നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്‌ ഏല്‍പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിച്ചും ഇരിക്കുന്നു".

യേശുകര്‍ത്താവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ നിഷേധിക്കാനാവാത്ത ഒരു ചരിത്ര സത്യമാണ്‌. അപ്പൊസ്തലനായ പൌലൊസ്‌ ദൃക്സാക്ഷികളെ നിരത്തി ആർക്കും വെല്ലുവിളിക്കാനാവാത്ത രീതിയിൽ ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ തെളിയിച്ചു. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്‌. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിനാൽ നാമും ഉയിര്‍ത്തെഴുന്നേല്‍കും എന്ന്‌ നമുക്ക്‌ വിശ്വസിക്കാനാകും. മരണാനന്തര ജീവിതത്തിന്റെ പ്രധാന തെളിവ് യേശുവിന്റെ ഉയിർത്തെഴുന്നേല്പാണ്.

പുനരുത്ഥാനത്തിൽ വിശ്വാസമില്ലാതിരുന്ന ചില ആദിമ വിശ്വാസികളെ പൌലൊസ്‌ ഇങ്ങനെയാണ്‌ ഉല്‍ബോധിപ്പിച്ചത്‌: "ക്രിസ്തു മരിച്ചിട്ട്‌ ഉയിര്‍ത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചു വരുന്ന അവസ്ഥക്ക്‌ മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്ന്‌ നിങ്ങളിൽ ചിലർ പറയുന്നത്‌ എങ്ങനെ? മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല" (1കൊരി.15:12-13). ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ മരിച്ചവരിൽ നിന്ന്‌ ആദ്യ ഫലമാണ്‌. നമ്മുടെ ശാരീരികമരണം ആദാമിൽ കൂടെ വന്നതു പോലെ ക്രിസ്തുവുമായുള്ള ബന്ധത്താൽ നമുക്ക്‌ നിത്യജീവനിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ്‌ ഉറപ്പാണ്‌. ക്രിസ്തുവിന്റെ ശരീരം ദൈവം ഉയിര്‍പ്പിച്ചതു പോലെ, യേശുക്രിസ്തു മൂലം ദൈവ ഭവനത്തിന്റെ അംഗമായിത്തീര്‍ന്നവരുടെ ശരീരങ്ങളേയും ക്രിസ്തുവിന്റെ വരവിങ്കൽ ദൈവം ഉയിര്‍പ്പിക്കും (1കൊരി.6:14).

നാമെല്ലാവരും ഉയിര്‍ത്തെഴുന്നേല്‍കും എന്നത്‌ സത്യമാണെങ്കിലും, എല്ലാവരും ഒരുപോലെ സ്വര്‍ഗ്ഗത്തിൽ പ്രവേശിക്കയില്ല. നിത്യത എവിടെ ചെലവിടും എന്നതിനെപ്പറ്റി ഈ ലോകത്തിൽ ജീവിക്കുമ്പോള്‍ത്തന്നേ അവരവര്‍ തീരുമാനിക്കേണ്ടതാണ്‌. ഒരിക്കൽ മരണവും പിന്നീട്‌ ന്യായവിധിയും മനുഷന്‌ നിയമിച്ചിരിക്കുന്നു എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു (എബ്രായർ 9:27). നീതീകരണം പ്രാപിച്ചവർ മാത്രം സ്വര്‍ഗ്ഗത്തിലും, അവിശ്വാസികൾ എല്ലാം നിത്യ ശിക്ഷയായ നരകത്തിലും അയക്കപ്പടും (മത്തായി 25:46) എന്ന് വായിക്കുന്നു.

നരകവും സ്വര്‍ഗ്ഗത്തേപ്പോലെ തന്നേ യഥാര്‍ത്ഥത്തിൽ ഒരു സ്ഥലമാണ്‌ അല്ലാതെ ഒരു അവസ്ഥ അല്ല. ആ സ്ഥലത്ത്‌ നീതികെട്ടവർ എന്നെന്നേക്കുമായി ദൈവക്രോധം അനുഭവിക്കേണ്ടിവരും. അവിടെ അവർ ലജ്ജ,അനുതാപം,അവജ്ഞ എന്നിവയിൽ നിന്നുണ്ടാകുന്ന വികാരപരവും, മാനസീകവും,ശരീരികവുമായ വേദന ബോധപൂര്‍വം സഹിക്കേണ്ടി വരും. നരകത്തെ നിലയില്ലാത്ത കുഴി എന്നും, ഗന്ധകം എരിയുന്ന തീപൊയ്ക എന്നും, അവിടുത്തെ നിവാസികൾ നിത്യകാലം വേദന അനുഭവിക്കുമെന്നും വിശേഷിക്കപ്പെട്ടിട്ടുണ്ട്‌ (ലൂക്കോസ് 8:31; വെളിപ്പാട് 9:1; 20:10). ആഴമായ ദുഃഖവും കോപവും കൊണ്ടുണ്ടാകുന്ന കരച്ചിലും പല്ലുകടിയും അവിടെ ഉണ്ടായിരിക്കും എന്നും വായിക്കുന്നു (മത്തായി13:42). അവിടത്തെ പുഴു ചാകുന്നില്ല, തീ കെട്ടുപോകുന്നുമില്ല എന്നും വായിക്കുന്നു (മര്‍ക്കോസ് 9:48).

ദുഷ്ടന്റെ മരണത്തിൽ ദൈവത്തിന്‌ പ്രസാദമില്ലെന്നും ദുഷ്ടന്‍ തന്റെ വഴികളെ വിട്ട്‌ ജീവനെ തെരഞ്ഞെടുക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു (യെഹസ്കിയേൽ 33:11). ബലം പ്രയോഗിച്ച്‌ അവൻ നമ്മെ കീഴ്പെടുത്തുകയില്ല; ദൈവത്തെ വേണ്ടാ എന്ന് നാം തീരുമാനിച്ചാൽ നമ്മുടെ ഇച്ഛാനുസരണം അവനെ കൂടാതെ നിത്യത ചെലവഴിക്കുവാൻ അവൻ നമ്മെ അനുവദിക്കും.

നമ്മുടെ ഈ ലോക ജീവിതം ഒരു പരീക്ഷണവും വരുവാനുള്ള ലോകത്തിനു വേണ്ടിയുള്ള ഒരുക്കവുമാണ്‌. വിശ്വാസികള്‍ക്ക്‌ ദൈവത്തോടൊപ്പമുള്ള നിത്യജീവനും അവിശ്വാസികൾക്ക് നിത്യമായ തീ പൊയ്കയുമാണ് ലഭിക്കുക. എങ്ങനെ നമുക്ക് നിത്യ തീ പൊയ്കയിൽ പോകാതെ ഈ നിത്യജീവന്റെ അവകാശികൾ ആകാം? അതിന്‌ ഒരേ ഒരു വഴി ദൈവപുത്രനായ യേശുക്രിസ്തുവിങ്കലുള്ള വിശ്വാസം മാത്രമാണ്‌. "യേശു പറഞ്ഞു, ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നിൽ വിശ്വസിക്കുന്ന ആരും ഒരുനാളും മരിക്കയില്ല...എന്നു പറഞ്ഞു" (യോഹന്നാൻ 11:25,26).

സൌജന്യമായ നിത്യജീവൻ ഇന്ന് സകല മനുഷര്‍ക്കും ലഭ്യമാണ്‌. “പുത്രനിൽ വിശ്വസിക്കുന്നവന്‌ നിത്യജീവൻ ഉണ്ട്‌; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല: ദൈവ ക്രോധം അവന്റെ മേൽ ഇരിക്കുന്നതേയുള്ളു“ (യോഹന്നാൻ 3:36). മരണശേഷം മാനസാന്തരപ്പെടുവാൻ ഒരവസരമില്ല. ലോകത്തിൽ നാം ദൈവത്തെ അംഗീകരിക്കുകയോ അംഗീകരിക്കാതെയിരിക്കുകയോ ചെയ്യുന്നത് അപേക്ഷിച്ചിരിക്കും നമ്മുടെ നിത്യത. “ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാ ദിവസം.“ (2 കൊരിന്ത്യർ 6: 2) നമ്മുടെ പാപ പരിഹാരത്തിനായി യേശു മരിച്ചു എന്ന് നാം വിശ്വസിക്കുമെങ്കിൽ നമുക്ക് ഈ ഭൂമിയിൽ മാത്രമല്ല നല്ല ഒരു ജീവിതം ലഭിക്കുന്നത്, ക്രിസ്തുവിന്റെ മഹിമാ സന്നിധിയിൽ ഒരു മരണാനന്തര നിത്യ ജീവനും ലഭിക്കും.

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കിൾ "ഞാന്‍ ഇന്ന് ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

മരണാനന്തരം ഒരു ജീവിതം ഉണ്ടോ?
© Copyright Got Questions Ministries