settings icon
share icon
ചോദ്യം

വിവാഹത്തെപ്പറ്റി ബൈബിൾ എന്തു പഠിപ്പിക്കുന്നു?

ഉത്തരം


ആദ്യ വിവാഹത്തെപ്പറ്റി ഉല്‍പത്തി 2:21-24 വരെ വായിക്കുന്നു. "ആകയാല്‍ യഹോവയായ ദൈവം മനുഷ്യന് ഒരു ഗാഡനിദ്ര വരുത്തി. അവന്‍ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്ന്‌ എടുത്തു അതിനു പകരം മാംസം പിടിപ്പിച്ചു. യഹോവയായ ദൈവം മനുഷ്യനിൽ നിന്ന്‌ എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു. അപ്പോള്‍ മനുഷ്യൻ, ഇത്‌ ഇപ്പോള്‍ എന്റെ അസ്ഥിയിൽ നിന്ന്‌ അസ്ഥിയും മാംസത്തിൽ നിന്ന്‌ മാംസവും ആകുന്നു. ഇവളെ നരനില്‍ നിന്ന്‌ എടുത്തിരിക്കയാൽ ഇവള്‍ക്ക്‌ നാരി എന്ന്‌ പേരാകും എന്നു പറഞ്ഞു. അതുകൊണ്ട്‌ പുരുഷന്‍ അപ്പനേയും അമ്മയേയും വിട്ടുപിരിഞ്ഞ്‌ ഭാര്യയോട്‌ പറ്റിച്ചേരും. അവര്‍ ഏക ദേഹമായിത്തീരും". ദൈവം ആദ്യം മനുഷ്യനെ ഉണ്ടാക്കി. പിന്നീട്‌ അവനെ പൂര്‍ണ്ണനാക്കുവാൻ സ്ത്രീയെ ഉണ്ടാക്കി. "മനുഷ്യൻ ഏകനായിരിക്കുന്നത്‌ നല്ലതല്ല" (ഉല്‍പത്തി.2:18) എന്ന ദൈവത്തിന്റെ അറിവിനുള്ള മറുപടി ആയിട്ടാണ്‌ ആദ്യവിവാഹം നടന്നത്‌.

ഉല്‍പത്തി 2:20 ലെ "തുണ" എന്ന വാക്കിന്‌ "കൂടെ ഇരുന്നു സഹായിക്കുക" എന്നാണ്‌ അര്‍ത്ഥം. ആദാമിനെ കൂടെ ഇരുന്ന്‌ സഹായിക്കുവാൻ ആദാമിന്റെ അടുത്ത ഭാഗമായിട്ടാണ്‌ ഹവ്വാ സൃഷ്ടിക്കപ്പെട്ടത്‌. ഒരു പുരുഷനും സ്ത്രീയും തമ്മില്‍ വിവാഹിതർ ആകുമ്പോൾ അവർ ഏക ദേഹമായിത്തീരുകയാണ്‌. ഈ ഒരുദേഹമാകുന്ന അവസ്ഥ പ്രായോഗികമാകുന്നത്‌ അവർ തമ്മിലുള്ള ലൈംഗീക ബന്ധത്തിലാണ്‌. ഒരു ദേഹമായിത്തീരും എന്നു പറഞ്ഞ ശേഷം പുതിയനിയമത്തില്‍ ഒരു മുന്നറിയിപ്പും കൊടുത്തിട്ടുണ്ട്‌. അതിങ്ങനെയാണ്‌. "ആകയാല്‍ ദൈവം യോജിപ്പിച്ചനെ മനുഷ്യൻ വേര്‍പിരിക്കരുത്‌" (മത്തായി 19:6).

അപ്പൊസ്തലനായ പൌലൊസിന്റെ പല ലേഖനങ്ങളിലും ഭാര്യാഭര്‍ത്താക്കന്‍മാർ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെപ്പറ്റി പരാമര്‍ശം ഉണ്ട്‌. അവയില്‍ 1 കൊരിന്ത്യർ 7 ഉം എഫെസ്യർ 5:22-23 ഉം പഠിച്ചാൽ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക്‌ ദൈവത്തെ പ്രസാദിപ്പിച്ച്‌ എങ്ങനെ ജീവിക്കുവാൻ സാധിക്കും എന്ന്‌ മനസ്സിലാക്കാവുന്നതാണ്‌.

വചനപ്രകാരമുള്ള വിവാഹജീവിതം സാഫല്യമാക്കേണ്ടതിന്‌ ദമ്പതികൾ അനുവര്‍ത്തിക്കേണ്ട കാര്യങ്ങൾ വളരെ വ്യക്തമായി എഫെസ്യ ലേഖനത്തില്‍ കാണുവാൻ കഴിയും. "ഭാര്യമാരേ, കര്‍ത്താവിനെന്നപോലെ സ്വന്ത ഭര്‍ത്താക്കന്‍മാര്‍ക്ക്‌ കീഴടങ്ങുവീന്‍. ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭക്ക്‌ തലയാകുന്നതുപോലെ ഭർത്താവ്‌ ഭാര്യയുടെ തലയാകുന്നു" (എഫെസ്യർ 5:22-23). "ഭര്‍ത്താക്കന്‍മാരേ, ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പീൻ" (എഫെസ്യർ.5:25). "അവ്വണ്ണം ഭര്‍ത്താക്കന്‍മാരും ഭാര്യമാരെ സ്വന്ത ശരീരം പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ. ക്രിസ്തുവും സഭയെ ചെയ്യുന്നതു പോലെ അതിനെ പോറ്റിപ്പുലര്‍ത്തുകയത്രേ ചെയ്യുന്നത്‌" (എഫെസ്യർ 5:28-29). "അതുനിമിത്തം ഒരു മനുഷ്യൻ അപ്പനേയും അമ്മയേയും വിട്ട്‌ ഭാര്യയോട്‌ പറ്റിച്ചേരും" (എഫെസ്യർ 5:31).

വിശ്വാസികളായ ദമ്പതികള്‍ വേദപുസ്തകത്തിലെ തത്വങ്ങൾ പ്രായോഗികം ആക്കുമ്പോൾ ദൈവഹിതത്തിലുള്ള ഒരു വിവാഹജീവിതം അവിടെ കാണുവാൻ കഴിയും. വേദപുസ്തകം അടിസ്ഥാനത്തിലുള്ള വിവാഹം ക്രിസ്തുവിന്റെ അധീനതയില്‍ ഭാര്യാഭര്‍ത്താക്കന്‍മാർ തുല്യരായി ജീവിക്കുന്നതാണ്‌. ക്രിസ്തുവും സഭയും ഏകീഭവിച്ചിരിക്കുന്നതു പോലെ ഭാര്യാഭര്‍ത്താക്കന്‍മാർ ഏകീഭവിച്ചുള്ള ജീവിതമാണ്‌ ദൈവം ആഗ്രഹിക്കുന്ന കുടുംബ ജീവിതം.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

വിവാഹത്തെപ്പറ്റി ബൈബിൾ എന്തു പഠിപ്പിക്കുന്നു?
© Copyright Got Questions Ministries